ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കനത്ത തീപിടുത്തത്തില്‍ 43 പേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
തീപിടുത്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പരിക്കേറ്റവർ, ഉടൻ സുഖം പ്രാപിക്കട്ടെയെന്ന്‍ പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ രാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയ്ക്കാണ് ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 5:30യ്ക്കാണ് തീപിടുത്തമുണ്ടായത്.
സംഭവത്തില്‍ ഇതുവരെ 43 മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 55ല്‍ അധികം പേരെ രക്ഷപെടുത്തി. പൊള്ളലേറ്റവരെ സമീപത്തുള്ള ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
30 ഓളം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. എന്നാല്‍. പ്രദേശത്തെ ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. പേപ്പര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. ഇവിടെ വന്‍തോതില്‍ പഴയ പേപ്പര്‍ ശേഖരം ഉണ്ടായിരുന്നു. ഇതാണ് തീ
കനത്ത തോതില്‍ ആളിപ്പടരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.