ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും ബിജെപി എം.പി. പര്‍വേഷ് വര്‍മയ്ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പ് പ്രചാരണവേളയില്‍ നടത്തിയ വിവാദ പ്രസ്താവനകളെത്തുടര്‍ന്നാണ് വിലക്ക്.
അനുരാഗ് ഠാക്കൂറിന് 72 മണിക്കൂറും (മൂന്ന് ദിവസം) പര്‍വേഷ് വര്‍മയ്ക്ക് 96 മണിക്കൂറു (നാല് ദിവസം)മാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവരുടെ പരമാര്‍ശങ്ങള്‍ വിവാദമായതിനെതുടര്‍ന്ന് BJP ഇവരെ താര പ്രചാരക പട്ടികയില്‍നിന്നും ഒഴിവാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശനത്തിനാണ് അനുരാഗ് ഠാക്കൂറിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഠാക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി പര്‍വേശ് കുമാര്‍ വര്‍മയുടെ പരാമര്‍ശം ഒരു പടി കൂടെ കടന്നതായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശത്തിന് ആധാരമായത്.
"ലക്ഷക്കണക്കിനാളുകളാണ് ഷാഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ ചിന്തിച്ച് തീരുമാനമെടുക്കേണ്ട സമയമാണ് ഇത്. അവര്‍ (പ്രതിഷേധക്കാര്‍) നിങ്ങളുടെ വീടുകളിൽ പ്രവേശിക്കും, നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യും, കൊല്ലും. ഇന്ന് സമയമുണ്ട്, നാളെ നിങ്ങളെ രക്ഷിക്കാന്‍ മോദിജിയോ, അമിത് ഷായോ വരില്ല, പര്‍വേശ് കുമാര്‍ വര്‍മ പറഞ്ഞു.
കൂടാതെ, ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍, ഷാഹീന്‍ബാഗിലെ സമരക്കാരെ ഒറ്റമണിക്കൂര്‍ കൊണ്ട് ഒഴിപ്പിക്കു൦, ഒരാള്‍ പോലും പിന്നീട് അവിടെ ഉണ്ടാകില്ല, കൂടാതെ, സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന എല്ലാ മുസ്ലീം പള്ളികളും തകര്‍ത്തുകളയുമെന്നും പര്‍വേശ് കുമാര്‍ വര്‍മ പറഞ്ഞിരുന്നു.
ഫെബ്രുവരി 8ന് ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മൂന്ന് പേര്‍ക്കാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 8ന് ഡല്‍ഹിയില്‍ നടക്കുന്നത് ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമെന്നായിരുന്നു കപില്‍ മിശ്രയുടെ പരാമര്‍ശം!