ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷാ തിയതി തിങ്കളാഴ്ച പ്രഖ്യാപിക്കും

Last Updated : Jun 10, 2016, 04:30 PM IST
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷാ തിയതി തിങ്കളാഴ്ച പ്രഖ്യാപിക്കും

അഹമ്മദാബാദ് ∙ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാ തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ അന്തിമവാദം കേൾക്കൽ അവസാനിച്ചു.ഈ മാസം രണ്ടിനാണ് കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് ജഡ്ജി പി.ബി ദേശായ് വിധിച്ചത്. എന്നാല്‍11 പേര്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം തെളിഞ്ഞിട്ടുള്ളു.

നേരത്തെ വിധി ജൂണ്‍ ആറിന് പ്രഖ്യാപിക്കുമെന്നാണ് അഹമ്മദാബാദ് പ്രത്യേക കോടതി അറിയിച്ചിരുന്നത്. എന്നാല്‍ അന്തിമവാദം കൂടി കേട്ടശേഷം വിധിയ്ക്കു കൂടുതല്‍ സമയം വേണമെന്ന നിലപാട് എടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

സുപ്രീംകോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്.

ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുൽബർഗിൽ നടന്നത്.മുന്‍ എം.പി. എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരാണ് സംഭവത്തില്‍ മരിച്ചത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ  അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.  അതേസമയം പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടക്കൊലയ്ക്ക് വഴിഒരുക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്. 2002 ഫെബ്രുവരി 28 നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്.

Trending News