ജാമ്യമില്ല; കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും

ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്

Last Updated : Mar 9, 2018, 07:04 PM IST
ജാമ്യമില്ല; കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് വീണ്ടും ജാമ്യം നിഷേധിച്ചു.  കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 12 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കി. 

കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഭാസ്കരരാമന്‍റെ സാന്നിധ്യത്തില്‍ കാര്‍ത്തിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

ഫെബ്രുവരി 16ന് ഭാസ്കരരാമനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 22 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. 

അന്വേഷണസംഘവുമായി കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സിബിഐ വാദം. ഇക്കാര്യം മുന്‍ നിറുത്തി കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനാക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തിന്‍റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഭാസ്കരരാമന്‍റെയും ഹര്‍ജി മാര്‍ച്ച് 15ന് കോടതി പരിഗണിക്കും. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ കാര്‍ത്തി ചിദംബരം മൂന്നരക്കോടി കോഴ വാങ്ങിയെന്നതാണ്  ആരോപണം. ബോര്‍ഡിന്‍റെ ക്ലിയറന്‍സ് ലഭിക്കാന്‍ കാര്‍ത്തി ചിദംബരം നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടിയെന്നും സിബിഐ ആരോപിക്കുന്നു.

Trending News