മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായുള്ള മഴക്കെടുതിയില്‍ 2 പേര് മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്.
എന്നാല്‍ 2 ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, 2 ദിവസത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴ മൂലം ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, വ്യോമഗതാഗതവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. 20 വിമാന സര്‍വീസ് റദ്ദാക്കുകയും 300 സര്‍വീസുകള്‍ വൈകിയതായുമാണ് റിപ്പോര്‍ട്ട്.
മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെതുടര്‍ന്ന്‍ മുന്‍ കരുതലെന്നോണം മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ജൂണിയർ കോളേജുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.