)
ന്യൂഡൽഹി: ഡിസംബർ ഏഴിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജനന-മരണ ഡാറ്റാബേസ് വഴി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാൻ അനുവദിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ബിൽ നിയമമായാൽ ജനന-മരണ ഡാറ്റാബേസ് പരിപാലിക്കാനും എൻപിആർ അപ്ഡേറ്റ് ചെയ്യാനുമുള്ള അനുവാദം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കാകും.
രാജ്യത്തെ സ്ഥിരതാമസക്കാരുടെ പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. 2003-ലെ പൗരത്വ ചട്ടങ്ങള്‍ പ്രകാരം, ആറ് മാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തിയോ അല്ലെങ്കില്‍ ആറ് മാസമോ അതില്‍ കൂടുതലോ ആ പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണ് സ്ഥിരതാമസക്കാരനായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ഓരോ സ്ഥിരതാമസക്കാരനും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും ഇത് ബാധകമാണ്. മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം, അവസാന താമസസ്ഥലം, പാന്‍, ആധാര്‍ (നിര്‍ബന്ധമല്ല) നമ്പര്‍, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന 21 രേഖകളുടെ വിശദാംശങ്ങള്‍ ആവശ്യമാണ്. രാജ്യത്തെ മുഴുവന്‍ സ്ഥിരതാമസക്കാരുടെയും സമഗ്ര വ്യക്തിവിവരശേഖരം സൃഷ്ടിക്കുക എന്നതാണ് ജനസംഖ്യാ പട്ടികയുടെ ലക്ഷ്യം.
2010-ലാണ് രാജ്യത്തെ ആദ്യ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയത്. 2015-ല്‍ വീടുവീടാന്തരം സര്‍വേ നടത്തി ഈ വിവരങ്ങള്‍ പരിഷ്‌കരിച്ചു. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ എന്‍പിആർ പുതുക്കി. 1955-ലെ പൗരത്വ നിയമം, 2003 പൗരത്വ ചട്ടങ്ങള്‍, എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലാണ് ഇത് തയാറാക്കുന്നത്. ജനന-മരണ രജിസ്ട്രേഷൻ (ആർബിഡി) നിയമം 1969 ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചിരുന്നു. നിർദിഷ്ട ബിൽ അനുസരിച്ച്, ഇലക്ടറൽ റോളുകൾ, ആധാർ ഡാറ്റാബേസ്, റേഷൻ കാർഡുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡാറ്റ ഉപയോഗിക്കും.
ഡിസംബർ ഏഴ് മുതലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഡിസംബർ 29ന് അവസാനിക്കും. ഈ സെഷനിൽ 17 സിറ്റിംഗുകൾ ഉണ്ടാകും. സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, അതായത് ഡിസംബർ ആറിന് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കും. അതിൽ സെഷന്റെ സാധ്യമായ നിയമനിർമ്മാണ പ്രവർത്തനങ്ങളും സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യും. ലോക്‌സഭയിലെയും രാജ്യസഭയിലെയും രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സർവകക്ഷിയോഗത്തിന്റെ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy