തെളിവ് ഇല്ല; വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിന്‍വലിച്ചു

തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.   

Last Updated : Feb 23, 2019, 11:45 AM IST
തെളിവ് ഇല്ല; വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിന്‍വലിച്ചു

അലിഗഡ്: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ഥികളുടെ പേരിലാണ് കുറ്റം ചുമത്തിയിരുന്നത്. 

തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. 

എന്നാല്‍ സംഘര്‍ഷത്തിനിടയില്‍ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകള്‍ ഒന്നുംതന്നെ അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. 

ഫെബ്രുവരി 12നാണ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഉവൈസി കാമ്പസ് സന്ദര്‍ശിക്കുന്നത് തടയണമെന്ന് യുവമോര്‍ച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Trending News