ന്യൂഡല്‍ഹി: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. പദ്ധതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തില്‍നിന്നുള്ള എം.പിമാരും സമര സമിതി നേതാക്കളും കേന്ദ്ര പെട്രോളിയം മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനുശേഷമാണ് അദ്ദേഹം ഇങ്ങനൊരു തീരുമാനം അറിയിച്ചത്. ചർച്ചയിൽ എംപിമാരായ കെ.വി. തോമസ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും ആനി രാജ, സമര സമിതി നേതാക്കൾ, പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
പുതുവയ്പിനെക്കുറിച്ചു പഠിക്കാൻ കേരളം നിയമിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ പഠനത്തിൽ സാമൂഹ്യ പ്രത്യാഘാതം കൂടി ഉൾപ്പെടുത്താൻ കഴിയുമോ എന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അടക്കമുള്ളവയാവും ചര്‍ച്ചചെയ്യുക. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പഠനം നടത്തുന്നതിനായി ഉന്നതല സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പഠനം സംബന്ധിച്ച വിവരങ്ങളും കേന്ദ്രമന്ത്രി ആരായുമെന്നാണ് സൂചനകള്‍.