ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
അതുകൂടാതെ, തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനുശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാരിനെ ശരിക്കും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
അതേസമയം, ഇ.വി.എം സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത നിര്‍ദ്ദേശവുമായി മധ്യപ്രദേശിലെ രിവ കലക്ടര്‍ പ്രീതി മൈതിൽ നായക് രംഗത്തെത്തിയിരിക്കുകയാണ്. ഇ.വി.എം സ്‌ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കാനുള്ള നിര്‍ദ്ദേശമാണ് അവര്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്നത്.
എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിച്ചിരിക്കുന്ന ഇ.വി.എം സ്‌ട്രോംഗ് റൂമിന്‍റെ സുരക്ഷ നിരീക്ഷിക്കാനായി കലക്ടര്‍ പ്രീതി മൈതിൽ നായക് എത്തിയപ്പോള്‍ കോൺഗ്രസ് സ്ഥാനാർഥി അഭയ് മിശ്ര ഇ.വി.എം സ്‌ട്രോംഗ് റൂമിന്‍റെ സുരക്ഷ സംബധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ അവസരത്തിലാണ് അവര്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.
കൂടാതെ, തന്‍റെ ജോലിയില്‍ ഇനി 15 വര്‍ഷം കൂടി ബാക്കിയുണ്ട്. പ്രമോഷന്‍ നേടി പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമൊക്കെ ആകണമെന്നാണ് തന്‍റെ ആഗ്രഹം. ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്ന തിരിമറികള്‍മൂലം തന്‍റെ പദവിയ്ക്ക് കോട്ടം വരുവാന്‍ അനുവദിക്കില്ല എന്നവര്‍ തീര്‍ത്തുപറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകള്‍ക്കും ജില്ലാ കലക്ടറും സ്ഥലം എസ്പി ആയിരിക്കും ഉത്തരവാദികള്‍. കൂടാതെ, ഇ.വി.എമ്മിൽ എന്തെങ്കിലും തരത്തിലുള്ള തിരിമറികള്‍ നടത്തുക സാധ്യമല്ലെന്ന് മധ്യപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) കാന്തറാവു റാവു പറഞ്ഞു. സ്‌ട്രോംഗ് റൂമിന്‍റെ സുരക്ഷ വളരെ ശക്തമാണ്' എന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു.
സംസ്ഥാനത്ത് ഇ.വി.എമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ബലമേറുകയാണ്. തിരിമറി നടത്താനായി സര്‍ക്കാര്‍ അധികാരികള്‍ ഒത്താശ ചെയ്യുന്നതായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്. കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും ന്യായവുമായിരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. ഒപ്പം ഇവിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചു.