അയോധ്യ കേസില്‍ വഴിത്തിരിവ്; സുന്നി വഖഫ് ബോർഡ് കേസ് പിന്‍വലിക്കും

അയോധ്യ ഭൂമി തര്‍ക്കകേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാവാനിരിക്കേ കേസില്‍ വന്‍ വഴിത്തിരിവ്. സുന്നി വഖഫ് ബോർഡ് കേസ് പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

Last Updated : Oct 16, 2019, 11:55 AM IST
അയോധ്യ കേസില്‍ വഴിത്തിരിവ്; സുന്നി വഖഫ് ബോർഡ് കേസ് പിന്‍വലിക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കകേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാവാനിരിക്കേ കേസില്‍ വന്‍ വഴിത്തിരിവ്. സുന്നി വഖഫ് ബോർഡ് കേസ് പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

അയോധ്യ കേസ് സുപ്രീംകോടതിയിൽ നിന്ന് പിൻവലിക്കാൻ സുന്നി വഖഫ് ബോർഡ് തീരുമാനിച്ചു. അതനുസരിച്ച് കേസ് പിൻവലിക്കുന്നതായി സൂചിപ്പിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സുന്നി വഖഫ് ബോർഡ് ചെയര്‍മാന്‍ മധ്യസ്ഥ സമിതി അംഗം ശ്രീറാം പഞ്ചുവിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേള്‍ക്കല്‍ 40ാം ദിവസമായ ഇന്നും തുടരുകയാണ്. എന്നാല്‍, സുന്നി വഖഫ് ബോർഡ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച യാതൊരു പ്രസ്താവനയും കോടതി ഇതുവരെ നടത്തിയിട്ടില്ല. 

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വാദം ഇന്ന് പൂര്‍ത്തിയാക്കാനാണ് ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ചത്തിനും ഒരു ദിവസം മുന്‍പേ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുകയാണ്. കേസില്‍ 41 ദിവസമാണ് ആകെ വാദം കേള്‍ക്കലിനായി നിശ്ചയിച്ചിരുന്നത്. 

അതേസമയം, കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനിറ്റ് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ വാദം പൂര്‍ത്തീകരിക്കാനാകാത്തതിനാല്‍ കേസില്‍ കക്ഷിയായ രാം ലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന് ഇന്ന് പ്രത്യേകം 45 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിന് എതിര്‍ വാദമുന്നയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാ‍ഷകന്‍ രാജീവ് ധവാന് ഒരു മണിക്കൂറും വകയിരുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അവസാനിക്കും.

ബാബറി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. 

അയോധ്യ ഭൂമി തര്‍ക്ക കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഒക്ടോബർ 18നകം വാദം പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മുന്‍പ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി അധിക സമയം വാദം കേട്ടിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കല്‍ തുടര്‍ന്നിരുന്നു.

നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസിൽ വിധി പ്രസ്താവിക്കും. 

ജസ്റ്റീസ് ഇബ്രാഹീം ഖലീഫുല്ലയുടെ അദ്ധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതിയുടെ നീക്കം പരാജയമാണെന്നു കണ്ടാണ്‌ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ഓഗസ്റ്റ് ആദ്യവാരം മുതല്‍ കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങിയത്. 

2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന 14 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. 

 

Trending News