പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ ആണെന്ന കേരളത്തിന്‍റെ വാദം തമിഴ്‌നാട് തള്ളി

പ്രളയക്കെടുതി ഉണ്ടായ കാലയളവിൽ മുല്ലപ്പെരിയാറിൽ നിന്ന് അധിക ജലം തുറന്നു വിട്ടിരുന്നില്ല എന്നും തമിഴ്‌നാട് വാദിച്ചു.

Last Updated : Aug 24, 2018, 02:16 PM IST
പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ ആണെന്ന കേരളത്തിന്‍റെ വാദം തമിഴ്‌നാട് തള്ളി

ന്യൂഡല്‍ഹി: കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയുടെ കാരണം മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണെന്ന കേരളത്തിന്‍റെ വാദത്തെ തള്ളി തമിഴ്‌നാട്.

കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുല്ലപ്പെരിയാർ സുരക്ഷിതമാണെന്നും തമിഴ്നാട് വാദിച്ചു.

ഇടുക്കി ഇടമലയാർ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണം. പ്രളയക്കെടുതി ഉണ്ടായ കാലയളവിൽ മുല്ലപ്പെരിയാറിൽ നിന്ന് അധിക ജലം തുറന്നു വിട്ടിരുന്നില്ല എന്നും തമിഴ്‌നാട് വാദിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ മാസം 31 വരെ ജലനിരപ്പ് 142 അടിയില്‍ നിന്നും മൂന്ന് അടി കുറച്ച് 139 അടിയാക്കി നിർത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 139. 9 അടിയാണ്.

സംയുക്ത മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 6ന് വീണ്ടും പരിഗണിക്കും.

Trending News