ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആക്രമികളാല്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിച്ചത്. ഇന്നലെ രാത്രി 11.10ന് ഹൃദയസ്തംഭനമുണ്ടായ പെണ്‍കുട്ടി 11.40ഓടെയാണ് മരണപ്പെട്ടത്. പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ, ഉന്നാവോയിലെ ഹിന്ദുനഗര്‍ ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടിയെ ആക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ മറ്റൊരു മാനഭംഗക്കേസിലെ ഇരയും സമാനമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്.
കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും പ്രതികള്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.