ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ മാതാവിന് പാകിസ്ഥാന്‍ വിസ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല.
ജാദവിന്‍റെ മാതാവ് അവന്തിക ജാദവിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് കത്തയച്ചിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഈ കത്തിന് മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രതിഷേധവുമായി സുഷമ സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ അനുവദിച്ചത് സംബന്ധിച്ചിട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്.
2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാധവിന്‍റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു.