ബംഗാളൂരു: മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവില്‍ കര്‍ണാടകയില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. കര്‍ഷകരെയും സാധാരണക്കാരെയും കൈയിലെടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയില്‍ നിന്നും ആദ്യ ദിവസം തന്നെ ഉണ്ടായത്.
അധികാരമേറ്റയുടനെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാണ് യെദ്യൂരപ്പ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.
അതേസമയം, യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും നല്‍കി. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനുള്ള പൊലീസ് സുരക്ഷയും നീക്കിയതായി അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയായി ചുതലയേറ്റതിന് ശേഷം വിധാന്‍ സൗധത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയെ കാത്തിരുന്നത് കനത്ത പ്രതിഷേധമായിരുന്നു. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ വാഹനമിറങ്ങിയ എംഎല്‍എമാരാണ് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ യെദ്യൂരപ്പയെ കനത്ത സുരക്ഷാ വലയില്‍ നിയമസഭയ്ക്ക് അകത്ത് എത്തിക്കുകയായിരുന്നു.