കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ നിർണായക ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം.
പെരുമ്പാവൂർ സി.ഐ. ബൈജു പൗലോസിനെയാണ് സ്ഥാനം മാറ്റിയത്. കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലം മാറ്റ൦. കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കേസിന്‍റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറൽ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
സംഭവത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കും കടുത്ത ആശങ്കയുണ്ടെന്നാണ് സൂചന. അതേസമയം, സ്ഥലംമാറ്റം കേസന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഔദ്യോഗിക തലങ്ങളില്‍ നിന്നുള്ള പ്രതികരണം.
കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ വിചാരണ കൃത്യമായി മുന്നോട്ടുപോകുമെന്നാണ് ഇവർ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ഇന്നലെയാണ് ഹൈക്കോടതി നിയമിച്ചത്.
പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക. പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ദിലീപിന്‍റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ദിലീപിന്‍റെ എതിര്‍പ്പ് വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.