പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതിയില്‍ എം.എൽ.എ പികെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എകെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല.
പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബാലന്‍റെ പ്രതികരണം.
പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലന്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റിയംഗമാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. ശശിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പികെ ശ്രീമതിയെയും എകെ ബാലനെയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.