മതവികാരം വ്രണപ്പെടുത്തി: രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

  അറസ്റ്റിലായ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 

Last Updated : Dec 4, 2018, 05:39 PM IST
മതവികാരം വ്രണപ്പെടുത്തി: രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട:  അറസ്റ്റിലായ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 

പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് രഹനയിപ്പോള്‍ ഉള്ളത്.  

കൂടാതെ, പോലീസിന്‍റെ കസ്റ്റഡി അപേക്ഷയിലെ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു. 

രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. 

പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌.

സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.

തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. 

ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. 

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രഹന ശബരിമല സന്ദർശിക്കാനെത്തിയത് വൻ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹനയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല. 

രഹന ശബരിമല സന്ദർശിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവർ താമസിക്കുന്ന പനംപള്ളി നഗർ ഫ്ലാറ്റിന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. 

തുടർന്ന് പൊലീസ് സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരാഴ്ച മുമ്പാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. 

അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ  അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. 

ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്നു രഹന. 

 

 

 

 

 

Trending News