മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റു൦ സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ സംസ്കാരം ഇന്ന്.
രാവിലെ 11.30ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടക്കുക. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മൃതദേഹം സംസ്കരിക്കുക.
രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം ശാന്തി കാവടത്തിലേക്ക് കൊണ്ടുവരും. യൂണിവേഴ്സിറ്റി കൊളേജിലും കലഭാവനിലും പൊതുദർശനത്തിന് വച്ചശേഷം ഭൗതികദേഹം ഇന്നലെ രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
കഴിഞ്ഞ 25ന് രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു.