ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. സ്ഥാനാർഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു മുന്നണികളുടെയും മുതിർന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്
രാവിലെ 11.10 നും 12നും ഇടയ്ക്ക് ഡി വിജയകുമാറിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ആം ആദ്മി പാർടി സ്ഥാനാർഥി രാജിവ് പള്ളത്ത് ഉച്ചയ്ക്ക് 12ന് പത്രിക നൽകും. ബി.ജെ .പി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ള ഉച്ചയ്ക്ക് രണ്ട് മണിക്കാവും നോമിനേഷൻ നൽകുക. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍റെ പത്രിക സമർപ്പണം ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
നാമ നിർദേശ പത്രിക സമർപ്പിച്ചതിന് പിന്നലെ യു.ഡി.എഫിന്‍റെ വാഹന പ്രചരണ ജാഥക്കും തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് വണ്ടൂരിൽ വി.എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇന്നു മുതൽ ചെങ്ങന്നൂരിൽ സജീവമാകും. കുടുംബ യോഗങ്ങളിലടക്കം അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി ഭവന സന്ദർശനവും വാഹന പര്യടനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം.