കേന്ദ്രത്തിന് ഞെരുക്കി തോല്‍പ്പിച്ചുകളയാമെന്ന മനോഭാവം; യുഡിഎഫ് അതിന് കുടപിടിക്കുന്നു: മുഖ്യമന്ത്രി

 CM Pinarayi Vijayan Press Meet : സംസ്ഥാനത്തിന്‍റെ വരവ് - ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 07:52 PM IST
  • കോവിഡ് കാലത്ത് സാമ്പത്തികരംഗത്ത് തളര്‍ച്ചവന്നു. ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടി വന്നു.
  • ആ സാഹചര്യത്തിലാണ് കടം വര്‍ധിച്ചത്.
  • അത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്.
  • ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നുയെന്ന് മുഖ്യമന്ത്രി
കേന്ദ്രത്തിന് ഞെരുക്കി തോല്‍പ്പിച്ചുകളയാമെന്ന മനോഭാവം; യുഡിഎഫ് അതിന് കുടപിടിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : ബജറ്റിൽ നിർദേശിച്ചിരിക്കു കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിനുള്ള കാരണം കേന്ദ്ര സർക്കാരിന്റെ നടപിടികളാണെന്നും അതിന് പ്രതിപക്ഷം കുടപിചിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കണക്കുകൾ പർവതീകരിച്ച് കാണിക്കുന്നതാണെന്നും പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് കാലത്ത് സാമ്പത്തികരംഗത്ത് തളര്‍ച്ചവന്നു. ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടി വന്നു. ആ സാഹചര്യത്തിലാണ് കടം വര്‍ധിച്ചത്. അത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നുയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് കുപ്രചരണം നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കുപ്രചാരകരുടെ വായടപ്പിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞിരിക്കുന്നു. പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുകയാണ്. കേരളത്തിന്‍റെ കടത്തിന്‍റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : 'ഇനി ക്യൂ നിൽക്കണ്ട, അപ്പോയ്മെന്റും ഒപിയും എളുപ്പം എടുക്കാം’; 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം

സംസ്ഥാന സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്‍റെ വരവ് - ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്‍റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്. ഇത് പറയാന്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും മടി എന്താണെന്ന്  മനസ്സിലാകുന്നില്ല. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ  നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍ പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്ന വാദം. എന്നാല്‍ പിന്നെ വകുപ്പുകള്‍ തന്നെ ആ പണം ഉപയോഗിച്ചു പണി ചെയ്താല്‍ പോരേ എന്നാണ് അവര്‍ ചോദിക്കുന്നത്. പണം ലിവറേജ് ചെയ്ത് പല മടങ്ങു മൂലധന നിക്ഷേപം ഉറപ്പു വരുത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം.  കിഫ്ബി മുഖേന   ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രഡിറ്റ് സ്വന്തം അക്കൗണ്ടില്‍ പെടുത്തുകയാണോ ചെയ്തത് എന്ന് പ്രതിപക്ഷത്തെ പ്രമുഖരുള്‍പ്പെടെ ഓര്‍ത്തുനോക്കുന്നത്  നന്നാകുമെന്ന് മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News