ഇല്ലാത്ത ക്യാന്‍സറിന് ചികിത്സ; രജനിയ്ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ തീരുമാനമായത്.  

Last Updated : Sep 25, 2019, 02:54 PM IST
ഇല്ലാത്ത ക്യാന്‍സറിന് ചികിത്സ; രജനിയ്ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്യാന്‍സര്‍ ഇല്ലാതെ കീമോതെറാപ്പിക്കും ചികിത്സയ്ക്കും വിധേയയാകേണ്ടി വന്ന മാവേലിക്കര സ്വദേശി രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ തീരുമാനമായത്.

തെറാപ്പി കാരണമുണ്ടായ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് രജനിയ്ക്ക് അനുവദിച്ചത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കിയത്.

തിരുവോണത്തിന്‍റെ അന്ന് രജനിയും കുടുംബവും മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക, നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരം നടത്തിയത്.

ഒടുവില്‍ ജില്ല കളക്ടര്‍ ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. 

Trending News