കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു.ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപെട്ട കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.ഈ കേസിലും ഒന്നാം പ്രതി ജോളിയാണ്.രണ്ടാം പ്രതി മാത്യുവും മൂന്നാം പ്രതി സ്വര്‍ണപണിക്കാരന്‍ പ്രജുകുമാറാണ്.
ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നുംഅന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു
കേസില്‍ 165 സാക്ഷികളുണ്ട്.ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം.സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്രൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപെടുത്തുകയുമായിരുന്നു.ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നു.
ഗുളിക കഴിച്ച് തളര്‍ന്ന സിലിയെ കണ്ട സിലിയുടെ മകനെ ഐസ്ക്രീം വാങ്ങുന്നതിന് പണം നല്‍കി ജോളി പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു.സംശയം തോന്നിയ മകന്‍ തിരികെ വന്നപ്പോള്‍ സിലി മറിഞ്ഞുവീഴുന്നത് കണ്ടുവെന്നും മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.മകന്‍റെ ഈ മൊഴി കേസന്വേഷണത്തില്‍ നിരണായകമായെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ റൂറല്‍ എസ്പി കെജെ സൈമണ്‍ പറഞ്ഞു.
സിലിയുടെ കൊലപാതകത്തില്‍ ഷാജുവിന് പങ്കില്ലെന്നും എസ്പി വ്യക്തമാക്കി.കൊല്ലണമെന്ന ലക്ഷ്യത്തോടെ തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.അതേസമയം കേസില്‍ പുബ്ലിക്ക് പ്രോസിക്യുട്ടറായി അഡ്വക്കേറ്റ് എംകെ ഉണ്ണികൃഷ്ണനെ പബ്ലിക് പ്രോസിക്യുട്ടറായി നിയമിച്ചിട്ടുണ്ട്.