ആലപ്പുഴ: കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ പിന്തുണച്ച ആലപ്പുഴ പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം.
കഴിഞ്ഞ രണ്ട് തവണയും വിജയിച്ച കെ സി വേണുഗോപാലില്‍നിന്ന് ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാന്‍ രണ്ട് തുറുപ്പുചീട്ടാണ് പാര്‍ട്ടി കരുതിയിരിക്കുന്നത്. ജി സുധാകരനും, തോമസ് ഐസക്കുമാണ് പാര്‍ട്ടിയുടെ പരിഗണനയിൽ എന്നാണ് സൂചന.
എന്നിരുന്നാലും, ആലപ്പുഴയിൽ മന്ത്രി ജി സുധാകരനാണ് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. ആലപ്പുഴ അടക്കം നാല് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാവും ഇത്തവണ സിപിഎം പ്രത്യേകം ശ്രദ്ധിക്കുന്നത് എന്നാണ് സൂചന. കെ സി വേണുഗോപാൽ വൻഭൂരിപക്ഷത്തിൽ ജയിക്കുന്ന ആലപ്പുഴ രാഷ്ട്രീയമായി സിപിഎമ്മിന് മേൽക്കൈയുള്ള മണ്ഡലമാണ്. ഏഴിൽ ആറ് നിയോജക മണ്ഡലങ്ങളും ഇപ്പോള്‍ ഇടതിനൊപ്പമാണ് എന്നതാണ് വസ്തുത. കരുത്തനായ സ്ഥാനാർത്ഥി വന്നാൽ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം മന്ത്രി ജി സുധാകരനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നത്.
ചരിത്രം നോക്കിയാല്‍ കഴിഞ്ഞ 12 തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴ മണ്ഡലം 4 തവണ ഇടതിനൊപ്പം നിന്നെങ്കില്‍ ബാക്കി 8 തവണ കോണ്‍ഗ്രസിനൊപ്പമായിരുന്നു.