പെണ്‍കുട്ടിയ്ക്ക് പരാതിയില്ല; പി.കെ. ശശി 'സേഫ്'

പീഡന ആരോപണത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. 

Last Updated : Sep 29, 2018, 03:19 PM IST
പെണ്‍കുട്ടിയ്ക്ക് പരാതിയില്ല; പി.കെ. ശശി 'സേഫ്'

പാലക്കാട്: പീഡന ആരോപണത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. 

പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല എന്ന കാരണത്താല്‍ ഇക്കാര്യം വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കൂടാതെ, പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതികളുള്ളത് എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡിജിപിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്. തുടര്‍ന്നാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, കേസ് സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിലര്‍ പണവുമായി ചെന്ന് സ്വാധീനിക്കുവാന്‍ ശ്രമിച്ചെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നേരിടുവാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജ്ജവം തനിക്കുണ്ടെന്നുമാണ് സംഭവത്തില്‍ പികെ ശശി പ്രതികരിച്ചത്.

എന്നാല്‍, പാര്‍ട്ടിതല അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാടിലാണ് പെണ്‍കുട്ടി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നടപടിക്ക് ശുപാര്‍ശയുള്ളതുമായാണ് വിവരം. ഈ ഘട്ടത്തിലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ യുവതി തയ്യാറാകാത്തത് എന്നാണ് സൂചന. 

സംഭവം വിവാദമായിരിക്കെ പി.കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച്‌ നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.

ഷൊര്‍ണൂര്‍ എംഎല്‍എയായ പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. 

 

 

Trending News