Oommen Chandy: വധശിക്ഷയിൽ നിന്ന് മലയാളിയെ രക്ഷിച്ചു; ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ വേദനയോടെ പ്രവാസിലോകം

Oommen Chandy's relation with Expatriates: കൊല്ലം പള്ളിത്തോട്ടം ഗാന്ധി നഗർ സ്വദേശി സക്കീർ ഹുസൈനാണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 02:17 PM IST
  • പ്രവാസി മലയാളികളുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
  • തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസിലാണ് സക്കീർ ഹുസൈൻ പിടിയിലായത്.
  • അൽകോബാറിലെ റാക്കയിൽ ഇവർ താമസിച്ചിരുന്ന മുറിയിലാണ് കൊലപാതകം നടന്നത്.
Oommen Chandy: വധശിക്ഷയിൽ നിന്ന് മലയാളിയെ രക്ഷിച്ചു; ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ വേദനയോടെ പ്രവാസിലോകം

കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോ​ഗ വാർത്തയിൽ ഉള്ളുലഞ്ഞ് പ്രവാസി ലോകം. ​ഗൾഫിലും മറ്റുമുള്ള പ്രവാസി മലയാളികളുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സൗദി അറേബ്യയിൽ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ഉമ്മൻ ചാണ്ടി ഇടപെട്ട് ജയിൽ മോചിതനാക്കിയ സംഭവം ഇതിന് ഉദാഹരണമാണ്. 

കൊല്ലം പള്ളിത്തോട്ടം ഗാന്ധി നഗർ സ്വദേശി സക്കീർ ഹുസൈൻ (32) ആണ് വധശിക്ഷയിൽ നിന്ന് അവസാന നിമിഷം അന്ന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് മോചിതനായത്. ഓണാഘോഷത്തിനിടെ മലയാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ സക്കീർ ഹുസൈൻ പ്രതിയായിരുന്നു. കോട്ടയം കോട്ടമുറിക്കൽ തൃക്കോടിത്താനം ചാലയിൽ വീട്ടിൽ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസിലാണ് സക്കീർ ഹുസൈൻ പിടിയിലായത്. 2013ൽ അൽകോബാറിലെ റാക്കയിൽ ഇവർ താമസിച്ചിരുന്ന മുറിയിലാണ് തർക്കവും തുടർന്ന് കൊലപാതകവും നടന്നത്.

ALSO READ: പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ല; ആ​ഗ്രഹം ബാക്കിയാക്കി ഉമ്മൻ ചാണ്ടി യാത്രയായി

വാക്ക് തർക്കത്തിന് പിന്നാലെ തോമസ് മാത്യുവിനെ സക്കീർ ഹുസൈൻ കുത്തി. സംഭവ സ്ഥലത്ത് വെച്ച് തന്നെ തോമസ് മരിക്കുകയും ചെയ്തു. സക്കീർ ഹുസൈന് കോടതി എട്ട് വർഷത്തെ തടവും അതിന് ശേഷം വധശിക്ഷയും വിധിച്ചു. ഇതോടെ സക്കീർ ​ഹുസൈന്റെ മാതാപിതാക്കൾ മകന്റെ മോചനത്തിനായി തോമസിന്റെ കുടുംബവുമായും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടുമായും മറ്റും ബന്ധപ്പെട്ടു. അവസാനം വിഷയം ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തി. അദ്ദേഹം മാപ്പിന് വേണ്ടി തോമസിന്റെ കുടുംബവുമായി സംസാരിച്ചു. എന്നാൽ ആദ്യമൊന്നും തോമസിന്റെ കുടുംബം മാപ്പിന് തയ്യാറായില്ല. 

തോമസിന്റെ ഇടവക പളളി വികാരിയുമായി ബന്ധപ്പെട്ടാണ് ഉമ്മൻ ചാണ്ടി അന്ന് മാപ്പിന് അന്ന് വഴിയൊരുക്കിയത്. പിന്നീട് അദ്ദേഹം തന്നെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തു. തോമസിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാപ്പപേക്ഷയിൽ ഒപ്പുവെച്ചു. ദമാം കോടതിയിൽ മാപ്പപേക്ഷ നൽകിയെങ്കിലും തടവ് ശിക്ഷയുടെ കാലാവധി പൂർത്തിയാക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. 2022ലാണ് സക്കീ‍ർ ഹുസൈൻ ജയിൽ മോചിതനായത്. 

സൗദിയിലെ നിതാഖാത് പോലുള്ള പ്രശ്നങ്ങളിലും മറ്റും പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് കേരളത്തിലേയ്ക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസം, വിമാന ടിക്കറ്റ് നിരക്ക് വർധന, പ്രവാസികൾ നേരിട്ടിരുന്ന മറ്റ് യാത്രാ പ്രശ്നങ്ങൾ, പ്രവാസികളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഗൾഫ് – കേരള വിമാന യാത്രാ നിരക്ക് കൂടിക്കൂടി വന്ന സാഹചര്യത്തിൽ കേരളത്തിന്റെ സ്വന്തം വിമാനമായ എയർ കേരള പ്രഖ്യാപിച്ചാണ് ഉമ്മൻ ചാണ്ടി പ്രവാസി മലയാളികൾക്ക് ആശ്വാസമേകിയത്. ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ ഇൻകാസ്, ദുബായ് കെഎംസിസി, ഓർമ  (ഓവർസീസ് മലയാളി അസോസിയേഷൻ), എഎംസിസി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News