പാലത്തായി പീഡനം: തുടരന്വേഷണത്തിന് ഉത്തരവ്, ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി

 

Last Updated : Jul 23, 2020, 12:09 AM IST
പാലത്തായി പീഡനം:  തുടരന്വേഷണത്തിന് ഉത്തരവ്,  ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി

 

കണ്ണൂര്‍: പാലത്തായി  പീഡന കേസില്‍ തുടരന്വേഷണം നടത്താന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. 
ക്രൈംബ്രാഞ്ച്  കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ്  കോടതി ഉത്തരവ്.

കൂടാതെ,  കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും  കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, IG എസ്   ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ  മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിയ്ക്കുകയാണ്. 

ഇതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്,  ഇമെയില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് കൂട്ടമായി ഈ ആവശ്യവുമായി നിവേദനം എത്തുന്നത്.  കൂടാതെ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്  വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പരാതിയും നല്‍കിയിട്ടുണ്ട്. 

പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജന്‍  അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം  ഭാഗികമായി കുറ്റപത്രം  സമര്‍പ്പിച്ചത്.  തലശേരി POCSO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച്  POCSO വകുപ്പ്  ചുമത്തിയിരുന്നില്ല.  ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച്   ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്.  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച്  സമര്‍പ്പിച്ച  കുറ്റപത്രത്തിലുള്ളത്.

POCSO ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി  POCSO കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി  പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നായിരുന്നു  പരാതി. 

Trending News