RLV Ramakrishnan: കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല, മോഹിനിയാട്ടം സൗന്ദര്യമുള്ള ആണുങ്ങള്‍ക്കുള്ളത് കലാഭവൻ മണിയുടെ സഹോദരന് അധിക്ഷേപം

RLV Ramakrishnan Controversy: രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖം വലിയ വിവാദത്തിനാണ് വഴി വെച്ചത്. നിരവധി പേരാണ് കലാമണ്ഡലം സത്യഭാമക്കെതിരെ രംഗത്ത് വന്നത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 09:42 AM IST
  • രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്
  • നിരവധി പേരാണ് കലാമണ്ഡലം സത്യഭാമക്കെതിരെ രംഗത്ത് വന്നത്
  • യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസ്താവന
RLV Ramakrishnan: കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല, മോഹിനിയാട്ടം സൗന്ദര്യമുള്ള ആണുങ്ങള്‍ക്കുള്ളത് കലാഭവൻ മണിയുടെ സഹോദരന് അധിക്ഷേപം

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി നർത്തകി കലാമണ്ഡലം സത്യാഭാമ. മോഹിനായായിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടതെന്നും ഇയാളെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖം വലിയ വിവാദത്തിനാണ് വഴി വെച്ചത്. നിരവധി പേരാണ് കലാമണ്ഡലം സത്യഭാമക്കെതിരെ രംഗത്ത് വന്നത്. എന്നാൽ താൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നാണ് സത്യഭാമയുടെ നിലപാട്.

വീഡിയോയിൽ പറഞ്ഞത്

"മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിയായിരിക്കണം, അല്ലെങ്കിൽ പുരുഷന് സൗന്ദര്യം വേണം, ഇയാളെ കണ്ടാൽ കാക്കയുടെ നിറം. കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണിത്. ഒരു പുരുഷൻ ഇങ്ങനെ കാല് അകത്തി മോഹനിയാട്ടം കളിക്കുകയെന്ന പോലെ അരോചകത്വം വെറെയില്ല. ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം കളിക്കുകയാണെങ്കിൽ അവര്‍ക്ക് സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല" -കലാമണ്ഡലം സത്യഭാമ പറയുന്നു. നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് ഐക്യദാർണ്ഡ്യം അറിയിച്ച് എത്തിയത്. അതേസമയം അധിക്ഷേപത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ആർഎൽവി രാമകൃഷ്ണൻ

വിഷയത്തിൽ ആർഎൽവി രാമകൃഷ്ണൻ പങ്ക് വെച്ച പോസ്റ്റ്

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News