ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രി

ശബരിമല വിഷയം കേരളത്തില്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Last Updated : May 25, 2019, 04:29 PM IST
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തില്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ കാരണം ശബരിമല വിഷയമല്ലെന്നും ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്നും അത് പാര്‍ട്ടി വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായി, അദ്ദേഹം പറഞ്ഞു.

ജനവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ശൈലിയില്‍ മാറ്റം വരുത്തില്ല. ഈ ശൈലിയിലൂടെയാണ് താന്‍ ഈ നിലയിലെത്തിയത്. രാജി വെയ്ക്കത്തുമില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിനെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞ കാര്യം അദ്ദേഹം ആരോട് മത്സരിക്കാനാണ് വരുന്നത് എന്നായിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി നില്‍ക്കുമ്പോള്‍ ഇടതുപക്ഷത്തേയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനല്ലേ രാഹുല്‍ വരുന്നത് എന്ന് ചോദിച്ചിരുന്നു. അതേസമയം, രാഹുല്‍ വന്നത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി. ജയിക്കാനുള്ള സീറ്റ് തേടി തന്നെ വന്നതാണ്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റില്ല. 9 സംസ്ഥാനങ്ങളില്‍ 1 സീറ്റ് മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരു വല്ലാത്ത ഒരു ചാന്‍സ് ഉണ്ട് എന്ന ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിന് ഇടയാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും ഭരണത്തിലേറിയിട്ട് ഭരണം മോശമാകാനുള്ള സമയം പോലുമായിട്ടില്ല. രാജസ്ഥാനില്‍ അവര്‍ക്ക് സീറ്റില്ല. മധ്യപ്രദേശില്‍ രണ്ട് സീറ്റ്. ചത്തീസ്ഗഡില്‍ രണ്ട് സീറ്റ്. ഇതൊന്നും ആളുകള്‍ മനസിലാക്കുന്നില്ല. അവര്‍ വിചാരിച്ചത് രാഹുല്‍ ഗാന്ധി ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ പിന്തുണ നല്‍കേണ്ടതുണ്ട് എന്നാണ്.

രാഹുല്‍ അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീഷണി കൊണ്ട് വന്നതാണ് എന്ന് അന്ന് ഞങ്ങള്‍ പറഞ്ഞില്ല. അന്ന് അത് പറയാതിരുന്നത് അത് ബിജെപിക്ക് ആക്കം കൂട്ടും എന്നതുകൊണ്ടാണ്. അത് വസ്തുതയായിരുന്നു. രാഹുലാണ് ഇനി രാജ്യത്തിന് നേതൃത്വം നല്‍കാന്‍ പോകുന്നതെന്ന തെറ്റിദ്ധാരണയുടെ ഭാഗമായിട്ട് ഞങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് ഇല്ലാതായി.

തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് ശബരിമല വിഷയം ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചു. ശബരിമല വിഷയം വിശ്വാസം കാത്തുകൊണ്ടല്ലാതെ പരിഹരിക്കാനാകില്ല. സര്‍ക്കാര്‍ എത്ര ശക്തി ഉപയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് ശരിയായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എന്‍എസ്എസിന്‍റെത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരിച്ചടിക്ക് കാരണമായി, ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ തോല്‍വിയില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശബരിമലവിധി ധൃതി പിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്ത രീതി ആളുകളില്‍ ആശങ്കയുണ്ടാക്കിയെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്നും ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

 

 

Trending News