ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മണ്ഡലങ്ങളെ ഇളക്കി മറിച്ചാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പുറത്തേക്ക് വരുന്ന നേതാക്കളെ കാണാന്‍ ജനങ്ങള്‍ തടിച്ച് കൂടുന്നതും തിരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചയാണ്.
ആ നേതാവൊരു ചലച്ചിത്ര താരം കൂടെയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട...
അങ്ങനെ നടനും സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ ഒന്ന് നേരിട്ട് കാണാനായി വീടിന് മുന്നിലിറങ്ങി നിന്നതാണ് തൃശ്ശൂര്‍ പീടികപ്പറമ്പ് അയ്യപ്പൻകാവ് സ്വദേശികളായ സുനിലും കുടുംബവും.
പ്രചാരണവാഹനം വീടിനുമുന്നിൽ നിര്‍ത്തിയപ്പോഴും അവര്‍ കരുതിയില്ല ഇങ്ങനെയൊരു ട്വിസ്റ്റ്. എന്നാൽ, വാഹനത്തിൽ നിന്നിറങ്ങിയ സുരേഷ് ഗോപി സുനിലിന്‍റെ തയ്യില്‍ വീട്ടിലേക്ക് കയറി വരികയായിരുന്നു.
സ്വാഭാവികമായും വോട്ട് ചോദിക്കാനാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, സുരേഷ് ഗോപി ചോദിച്ചത് ''ഇത്തിരി ചോറു തരാമോ?'' എന്നാണ്. വിഭവങ്ങൾ
കുറവാണെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും ഉള്ളതുമതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേർത്ത് ഊണ് ആസ്വദിച്ച് കഴിച്ച സുരേഷ് ഗോപി വീടിന്‍റെ ഒരു മുറിയിൽ കട്ടിലിൽ നിന്നെഴുന്നേൽക്കാനാവാതെ കിടക്കുന്ന 80 വയസ്സുള്ള സ്ത്രീയെയും സന്ദര്‍ശിച്ചു.
‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’- വീട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുത്ത ശേഷം തിരിച്ചിറങ്ങിയ സുരേഷ് ഗോപി പറഞ്ഞു.