കുമ്പസാര ലൈംഗിക പീഡനം: റിമാന്‍ഡിലുള്ള രണ്ട് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി

  

Last Updated : Jul 19, 2018, 12:18 PM IST
കുമ്പസാര ലൈംഗിക പീഡനം: റിമാന്‍ഡിലുള്ള രണ്ട് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവല്ല: കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി. കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന ഫാദർ ജോബ് മാത്യുവിന്റേയും ജോൺസൺ വി മാത്യുവിന്റേയും ജാമ്യാപേക്ഷയാണ് തിരുവല്ല ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ രണ്ടും മൂന്നും പ്രതികളാണിവർ. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ അറിയിച്ചു.അതിനിടെ കേസിൽ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്. 

ഇരുവരും സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി രഹസ്യവാദം കേള്‍ക്കും. കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് വാദം തുടങ്ങുക. രഹസ്യവാദമായതിനാൽ തന്നെ വൈദികരുടേയും സർക്കാരിന്റേയും അഭിഭാഷകർ മാത്രമായിരിക്കും കോടതിക്കുള്ളിൽ ഉണ്ടായിരിക്കുക.

ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇന്ന് ഹർജി പരിഗണിക്കുന്നത് വരെ നപടികളെടുക്കരുതെന്ന് ജസ്റ്റിസുമാരായ സിക്രിയും അശോക് ഭൂഷണുമടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ്.

യുവതിയുടെ വാദങ്ങൾ മുഖവിലക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് വൈദികരുടെ വാദം. മാത്രമല്ല, പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending News