പട്ടാപ്പകൽ അരുംകൊല; പ്രതി എവിടെ? ഇരുട്ടിൽ തപ്പി പോലീസ്; രണ്ട് ദിവസം കഴിഞ്ഞിട്ടും അനക്കമില്ല

ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 04:04 PM IST
  • കുറേ നാളുകളായി സംസ്ഥാനത്തെ ചില ജില്ലകളിൽ ഗുണ്ടാവിളയാട്ടം പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്
  • തലസ്ഥാനനഗരിയിൽ ഉൾപ്പെടെ ഗുണ്ടകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പൊതുജനങ്ങളെ ആക്രമിക്കുന്നത്
  • പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം
പട്ടാപ്പകൽ അരുംകൊല; പ്രതി എവിടെ? ഇരുട്ടിൽ തപ്പി പോലീസ്; രണ്ട് ദിവസം  കഴിഞ്ഞിട്ടും അനക്കമില്ല

തിരുവനന്തപുരം: തലസ്‌ഥാനത്തെ ഞെട്ടിച്ചു കൊണ്ട് അമ്പലമുക്കിൽ നടന്ന കൊലപാതകത്തിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിക്കായി ഇരുട്ടിൽ തപ്പി പോലീസ്. ഞായറാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഈ സമയത്ത് കടയില്‍ എത്തിയ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 

സംഭവം നടന്ന ദിവസം അമ്പലമുക്ക് - കുറവന്‍കോണം റോഡിലൂടെ സംശയാസ്പദമായി നടന്നുപോകുന്നയാളുടെ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. ഇയാളുടെ കയ്യില്‍ മുറിപ്പാടുണ്ടായിരുന്നു എന്ന സാക്ഷിമൊഴിയും പൊലീസിനു ലഭിച്ചു. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനിതയുടെ നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്. എന്നാല്‍, വിൽപ്പനശാലയിലെ  കളക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു. 

അതേസമയം, കവര്‍ച്ച ലക്ഷ്യം വച്ച് നടത്തിയ കൊലപാതകമാണിതെന്ന് പേരൂർക്കട സി.ഐ സജികുമാര്‍ സ്ഥിരീകരിച്ചു. ജനവാസ മേഖലയിലാണ് അലങ്കാരച്ചെടി വിൽപ്പന  കേന്ദ്രമെങ്കിലും പരിസരവാസികളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടെ, സിസി ടിവി ക്യാമറകളില്ലെങ്കിലും സമീപത്തെ ലഭ്യമായ ക്യാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംശയകരമായി കാണപ്പെട്ട 15 പേരുടെ ദൃശ്യങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഭവ ദിവസം തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പൊലീസ് നായ മണം പിടിച്ചുപോയത്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണോ കൃത്യം നടത്തിയവര്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൊല്ലപ്പെട്ട വിനിതയുടെയും കടയുടമയുടെയും ജീവനക്കാരുടെയും ഫോണ്‍കാള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലപാതകം നടന്ന ദിവസം വിനിതയുടെ ഫോണിലേക്ക് സ്ഥാപനഉടമയും ജീവനക്കാരും, അമ്മ, മകളുടെ കൂട്ടുകാരിയുടെ അമ്മ എന്നിവരാണ് വിളിച്ചിട്ടുള്ളത്. സംശകരമായ നമ്പറുകള്‍ ലഭിക്കാത്തതിനാല്‍ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ കാള്‍ലിസ്റ്റും പരിശോധിക്കും.

ഞായര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്. അവധിദിവസമായ ഞായറാഴ്ച വിനിത ചെടികള്‍ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്. അഞ്ചിഞ്ചോളം വലിപ്പത്തില്‍ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂര്‍ക്കട സി.ഐ സജുകുമാര്‍ പറഞ്ഞു.ആസൂത്രിതമായ കൊലപാതകമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. പല വഴിക്കും അന്വേഷണം പുരോഗമിക്കുകയാണ്.

ആഴത്തിലേറ്റ കുത്തിന് സമീപത്തായി മൂന്ന് മുറിവുകൾ  വേറെയുമുണ്ട്. ഭീഷണിപ്പെടുത്താന്‍ പരിക്കേല്പിക്കുന്നതിനിടെ വിനിത ചെറുത്തുനില്പിന് ശ്രമിച്ചപ്പോള്‍ ആഴത്തില്‍ കുത്തിപ്പരിക്കേല്പിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇതുവരെ കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ ഷംനാദിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഇയാളാണ് ചെടികള്‍ നനയ്ക്കുന്നതിന് സ്ഥാപനത്തില്‍ എത്തിയിരുന്നത്. ഷംനാദിനു പകരമാണ് കൊല നടന്ന ഞായറാഴ്ച വിനിത കടയിലെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ജിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

വിനീതയുടെ മരണത്തോടെ മക്കളായ അനന്യയും അക്ഷയ്കുമാറും തനിച്ചായി. വിനീതയുടെ ഭര്‍ത്താവ് പഴകുറ്റിയിലെ ബേക്കറിയില്‍ ജീവനക്കാരന്‍ ആയിരുന്ന പത്തനംതിട്ട ഗവി സ്വദേശി സെന്തില്‍ കുമാര്‍ രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. വിനീതയുടെ പിതാവിന്റെയും മാതാവിന്റെയും തണലില്‍ ആണ് മക്കളുടെ ജീവിതയാത്ര. സെന്തില്‍ കുമാറിന്റെ മരണശേഷം വിനീതയുടെ പിതാവ് വിജയന്‍ സെക്യൂരിറ്റി ജോലിക്ക് പോയാണ് കുടുംബത്തെ സംരക്ഷിച്ചത്.  9 മാസം മുന്‍പാണു വിനീതയും ജോലിക്ക് ഇറങ്ങിയത്.കരുപ്പൂര് ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും എസ്പിസി അംഗവുമാണ് അക്ഷയ് കുമാര്‍. അനന്യ നെടുമങ്ങാട് ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും.

അതേസമയം, കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ ചില ജില്ലകളിൽ ഗുണ്ടാവിളയാട്ടം പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരിയിൽ ഉൾപ്പെടെ ഗുണ്ടകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പൊതുജനങ്ങളെ ആക്രമിക്കുന്നത്. പൊലീസിൻ്റെ മൂക്കിൻ തുമ്പിൽ നടക്കുന്ന പല സംഭവങ്ങളും ഉദ്യോഗസ്ഥർ പോലും അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം അച്ഛനെയും മകളെയും അക്രമിക്കാൻ ശ്രമിച്ചതും പോത്തൻകോട് യുവാവിൻ്റെ കാൽ വെട്ടിമാറ്റിയെടുത്ത ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അടുത്തിടെ തലസ്ഥാന നഗരിയെ ഞെട്ടിപ്പിച്ച സംഭവങ്ങളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News