വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേയ്ക്കും

  

Last Updated : May 12, 2018, 01:42 PM IST
വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേയ്ക്കും

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അന്വേഷണം സിപിഎമ്മിലേയ്ക്കും. ആലങ്ങാട് ഏരിയാ സെക്രട്ടറി എം കെ ബാബുവിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികളുടെ പട്ടിക സിപിഎം തയ്യാറാക്കി നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. എസ് പി എ.വി ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ച് സ്വാധാനിക്കുവാന്‍ ശ്രമിച്ചെന്നും ആരോപണം ഉണ്ട്.

വാസുദേവന്‍റെ വീട് ആക്രമണ ദിവസം സി.പി.ഐ.എം നേതാക്കള്‍ തന്‍റെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതന്‍ സമ്മതിച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നും പ്രിയ ഭരതന്‍ പറഞ്ഞിരുന്നു.

ശ്രീജിത്തിനെ കുടുക്കിയത് സി.പി.ഐ.എം ആണെന്ന അമ്മയുടെ ആരോപണം പാര്‍ട്ടി നിഷേധിച്ച് രംഗത്തെത്തിയിരുന്നു. വാസുദേവന്‍റെ വീട് ആക്രമിക്കപ്പെട്ട ദിവസം യോഗം ചേര്‍ന്നത് ഗുഢാലോചനയ്ക്കല്ലെന്നും പ്രതിഷേധത്തിന്‍റെ ഭാഗമായ ഹര്‍ത്താല്‍ തീരുമാനിക്കാനാണെന്നും ഏരിയാ കമ്മിറ്റി അംഗം വി.പി ഡെന്നി പറഞ്ഞു. കേസിലെ പ്രതിപ്പട്ടിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാക്കി നല്കിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്‍റെ സസ്‌പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്‍റെ അമ്മ ആവശ്യപ്പെട്ടു.

Trending News