മലപ്പുറം: കഴിഞ്ഞ 11 ന് ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍വോട്ടെ പുരോഗമിക്കുന്നു. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 9000 വോട്ടുകള്‍ക്ക് മുന്നിലാണ്.
വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജിലാണ് നടക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായിട്ടാണ് എണ്ണുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ വോട്ട് എണ്ണിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
നിരീക്ഷകന്‍ അമിത് ചൗധരി, കലക്ടര്‍ അമിത് മീണ, വരണാധികാരി സജീവ് ദാമോദര്‍ എന്നിവരുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്. ബിജെപിയും മത്സരരംഗത്തുണ്ട്. 11ന് നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്(72.12 ശതമാനം) ആണ് രേഖപ്പെടുത്തിയത്. ആറ് പഞ്ചായത്തകളുള്ള വേങ്ങര മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തും ഭരിക്കുന്നത് മുസ്ലീം ലീഗാണ്. പറപ്പൂരില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട ജനകീയ മുന്നണി ഭരണം നടത്തുന്നു.