കൊച്ചി: സിനിമ വ്യവസായത്തെ ഒരു മാസത്തോളമായി മുള്‍മുനയില്‍ നിര്‍ത്തിയ സമരം അവസാനിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തിയേറ്റര്‍ സമരം പിന്‍വലിക്കുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചത്. ഈ മാസം 26നാണ് ചര്‍ച്ച.
അതേസമയം, സമരം അനിശ്ചിതമായി നീണ്ടുനിന്നതോടെ എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനമായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അമര്‍ഷം ഉരുണ്ടുകൂടിയിരുന്നു. ഈ അവസരത്തില്‍ നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ സംഘടന പൊളിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഫെഡറേഷനിലെ ട്രഷറര്‍ അടക്കമുള്ളവര്‍ രാജിയും വച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം പിൻവലിക്കാൻ ലിബര്‍ട്ടി ബഷീര്‍ നിർബന്ധനായതെന്നും റിപ്പോര്‍ട്ടുണ്ട്.
തിയേറ്റര്‍ വിഹിതം കൂട്ടിത്തരണമെന്ന ആവശ്യത്തില്‍ നിന്നും ഫെഡറേഷന്‍ പിന്നോട്ട് പോയിരിക്കുന്നു. ഇപ്പോള്‍ നിലവിലെ നിരക്ക് മതി. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബാക്കി കാര്യം തീരുമാനിക്കുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
വെള്ളിയാഴ്ച സമരം തുടരുന്ന തിയറ്റർ ഉടമകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഏകപക്ഷീയമായ സമരത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, സമരം തീർന്നെങ്കിലും പുതിയ സിനിമകൾ ഇന്ന് തന്നെ തിയറ്റർ എത്തില്ലെന്നാണ് സൂചന. പുതിയ സിനിമകളുടെ റിലീസിങ്ങിന് വിതരണക്കാരുടെ നിർമാതാക്കളുടെയും കൂടി തീരുമാനമുണ്ടാകണം.