ദുബായ്: ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ദുബായില്‍ നടക്കുന്ന ഫിറ്റ്‌നസ്ചലഞ്ച് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെ നടത്തപ്പെടും.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തന്‍റെ ട്വിറ്ററിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ (ഡിഎഫ്‍സി) രണ്ടാം സീസണാണിത്. കഴിഞ്ഞ വര്‍ഷം ശൈഖ് ഹംദാന്‍റെ നേതൃത്വത്തിലായിരുന്നു ഫിറ്റ്നസ് ചലഞ്ചിന്‍റെ തുടക്കം.
കിരീടാവകാശി വരെ ഉള്‍പ്പെട്ട ദുബായ് ഫിറ്റ്‍നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ദുബായിലെ സ്ഥിരതാമസക്കാരെയും സന്ദര്‍ശകരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്കൂളുകളെയുമെല്ലാം ക്ഷണിക്കുകയാണ് ശൈഖ് ഹംദാന്‍.
DUBAI FITNESS CHALLENGE 30 MINUTES FOR 30 DAYS
26 OCT - 24 NOV 2018#DUBAI30X30 pic.twitter.com/i2VWZGM06B— Hamdan bin Mohammed (@HamdanMohammed) October 14, 2018
ദുബായിയെ ലോകത്തിലെ ഏറ്റവും സജീവ നഗരമാക്കുവാൻ പല തരത്തിലുള്ള കായികപരിപാടികളാണ് ഇക്കുറിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
10 ലക്ഷം പേരുടെ പങ്കാളിത്ത൦ പ്രതീക്ഷിക്കുന്ന ഫിറ്റ്നസ് ചലഞ്ച് നഗരത്തിന്‍റെ പല ഭാഗങ്ങളിലായാകും നടക്കുക.
എല്ലാദിവസവും 30 മിനുട്ട് വീതം 30 ദിവസത്തേക്ക് വ്യായാമം ചെയ്യുകയും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം.
ഗ്രൂപ്പ് ഫിറ്റ്‌നസ് ക്ലാസുകൾ, നടത്തം, യോഗ, സൈക്ലിങ് , ഫുട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾ എന്നിങ്ങനെ രസകരവും ക്രിയാത്മകവുമായ കളികളിലൂടെയും മത്സരങ്ങളിലൂടെയുമാണ് ഫിറ്റ്‌നസ് ചലഞ്ച് ആകർഷകമാകുന്നത്.
ഇതിനായി ദുബായ് ഫിറ്റ്‍നസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ദുബായിലെ സന്ദർശകരും താമസക്കാരുമടക്കം പല പ്രായക്കാരും വിവിധ രാജ്യക്കാരുമായ 7,86,000 പേരാണ് കഴിഞ്ഞവർഷം ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായത്.