വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണം: ഐസിസി

ഐസിസി നിയമമനുസരിച്ച് ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല.  

Last Updated : Jun 7, 2019, 03:41 PM IST
വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണം: ഐസിസി

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എംഎസ്‌ ധോണി പാരാ സ്പെഷ്യല്‍ ഫോഴ്സിന്‍റെ ചിഹ്നമുള്ള (ബലിദാന്‍ ബാഡ്ജ്) ഗ്ലൗസുമായി ഇറങ്ങിയതിനെതിരെ ഐസിസി ബിസിസിഐയെ സമീപിച്ചു. ഐ.സി.സിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഐസിസി നിയമമനുസരിച്ച് ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 5ന് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലാണ് ധോണി സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചത്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമായിരുന്നു ഗ്ലൗസില്‍ ഉണ്ടായിരുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഐ.സി.സി രംഗത്ത് എത്തിയത്.

ഒരുവശത്ത് വിമര്‍ശനങ്ങള്‍ നിറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ധോണിയ്ക്ക് അഭിനന്ദങ്ങളാണ്.  സല്യൂട്ട് നല്‍കിയാണ്‌ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ സംബന്ധിച്ച് ഐസിസിയുടെ അനുമതി ചോദിച്ചിട്ടുണ്ട്. 

ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജിന്‍റെ കാര്യത്തില്‍ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ധോണിയുടെ ഗ്ലൗസിലുള്ളത് പാരാമിലിട്ടറി റെജിമെന്റിന്‍റെ ചിഹ്നവുമല്ല. 

അതുകൊണ്ടുതന്നെ ഇത് ധരിച്ചിറങ്ങാന്‍ അനുമതി നല്‍കുന്നതില്‍ യാതൊരു തടസവുമില്ലെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിന്‍റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെഹ്‌ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്‍റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുണ്ട് എം.എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. 

Trending News