സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറിയ പോരാട്ടത്തിനൊടുവില്‍ അര്‍ജന്‍റീനയെ ഞെട്ടിച്ച് വൈക്കിങ്ങുകള്‍. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ അര്‍ജന്‍റീന ഐസ്‌ലന്‍ഡ് ഗോള്‍വല കുലുക്കിയെങ്കിലും അടുത്ത നാല് മിനിട്ടിനുള്ളില്‍ മടക്കഗോള്‍ നല്‍കി ഇത്തിരിക്കുഞ്ഞന്‍ ഐസ്‌ലന്‍ഡ് മെസ്സിപ്പടയെ ഞെട്ടിച്ചു. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിൻബോഗൻസന്‍റെ ഗോളിലാണ് ഐസ്‌ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് ഒപ്പമെത്തിയത്.
അര്‍ജന്‍റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കുകയും ചെയ്തതോടെയാണ് ഇരുടീമുകളും സമനിലയിലെത്തിയത്. പെനല്‍റ്റി ബോക്സിനുളില്‍ മെസ്സിയെ ഐസ്‌ലന്‍ഡ് പ്രതിരോധനിര വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. പക്ഷെ മെസ്സി തൊടുത്ത കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ ഹാല്‍ദെഴ്സണ്‍ തടുത്തതോടെ അര്‍ജന്‍റീനന്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കുകയായിരുന്നു.