ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍

കീവീസ് 2019 ലോകകപ്പിന്‍റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി.  

Last Updated : Jul 11, 2019, 08:44 AM IST
ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി. സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 18 റണ്‍സ് വിജയം. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 49.3 ഓവറില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 

ഇതോടെ കീവീസ് 2019 ലോകകപ്പിന്‍റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചു കെട്ടിയിരുന്നു. പക്ഷെ മഴ കാരണം ആദ്യ ദിവസം മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. 

46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയില്‍ ഇന്നലെ മത്സരം പുനരാരംഭിച്ച കീവീസ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ റോസ് ടെയ്ലറാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബൂമ്ര, ഹര്‍ദ്ദിക് പാണ്ഡ്യ, യൂസ് വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മികച്ച ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും രാഹുലും ഓരോ റണ്‍സ് വീതം മാത്രമാണ് നേടിയത്. 

തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി മടങ്ങി. നാലാം നമ്പറില്‍ ഇറങ്ങിയ റിഷഭ് പന്ത് 32 റണ്‍സ് എടുത്ത് പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യയും 32 റണ്‍സ് നേടി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച ധോണി-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. ഒരറ്റത്ത് ധോണി നിലയുറപ്പിച്ചപ്പോള്‍ ജഡേജ ആക്രമിച്ചു കളിച്ചു. 59 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്. അവസാനം വരെ പിടിച്ചു നിന്ന ധോണി 49 മത്തെ ഓവറിന്‍റെ ആദ്യ പന്തില്‍ ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തി. 

തുടര്‍ന്ന് 2 റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ട് ആകുമ്പോള്‍ ഇന്ത്യ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം. 

ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ഫെര്‍ഗൂസണ്‍, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ലോര്‍ഡ്‌സിലാണ് ഫൈനല്‍.

Trending News