ഹൈദരാബാദ്: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും, ഓസ്ട്രേലിയയും ഇന്ന്‍ ഹൈദരാബാദില്‍ ഇറങ്ങും. ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം ഇന്ന്‍ ടക്കും. ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമാണ്. രാത്രി ഏഴുമണിക്കാണ് മത്സരം.
ആദ്യ ട്വന്റി20യിൽ മഴനിയമത്തിന്‍റെ ആനുകൂല്യത്തിൽ ജയിച്ച ഇന്ത്യയെ രണ്ടാം മൽസരത്തിൽ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസീസ്. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തെ വിലയിരുത്തി ബാറ്റിംഗ് ലൈന്‍ അപ്പില്‍ ചില ഭേദഗതികള്‍ വരുത്താന്‍ കോഹ്ലി നിര്‍ബന്ധിതനായേക്കും. ബൗളിംഗ് നിരയിലും ചില അഴിച്ചുപണികള്‍ നടന്നേക്കും. അക്സര്‍ പട്ടേല്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍. നവംബര്‍ ഒന്നിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന്‍ വിരമിക്കാനൊരുങ്ങുന്ന ആശിഷ് നെഹ്റയ്ക്ക് അവസരം ലഭിക്കാനാണ് സാധ്യത.
രാജീവ്ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളും. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും ആദ്യ ട്വന്റി 20 മത്സരമാണ് ഇവിടെ ഇന്ന്‍ അരങ്ങേറുക. എന്നാല്‍, മത്സരത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.