വില്ലിംഗ്ടണ്‍: പുരുഷന്മാര്‍ക്ക് പിന്നാലെ ഏകദിന പരമ്പര സ്വന്തമാക്കി വനിതകളും. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്.
എട്ടു വിക്കറ്റിന്‍റെ ഗംഭീര വിജയമാണ് മിതാലി രാജ് നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 44.2 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായി.
35.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 161/10. ഇന്ത്യ 166/2. ഓപ്പണര്‍ സ്മൃതി മന്ഥാന (90*), ക്യാപ്റ്റന്‍ മിതാലി രാജ് (63*) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിജയം എളുപ്പമാക്കിയത്.
15/2 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍, മന്ദാന-മിതാലി സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ കഥ മാറുകയായിരുന്നു.
മന്ദാന വേഗത്തില്‍ സ്കോര്‍ ചെയ്തപ്പോള്‍ മിതാലി നിലയുറപ്പിക്കുകയായിരുന്നു. 83 പന്തില്‍ 13 ഫോറും ഒരു സിക്സും പറത്തിയാണ് മന്ദാന 90 റണ്‍സ് നേടിയത്. ഏകദിനത്തില്‍ മന്ദാനയുടെ പതിനാലാം അര്‍ധ സെഞ്ചുറിയാണിത്.
111 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ നാല് ഫോറും രണ്ടു സിക്സും നേടി. ജമീമ റോഡ്രിഗസ് (പൂജ്യം), ദീപ്തി ശർമ (11 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
കിവീസിന് വേണ്ടി അന്ന പാറ്റേഴ്‌സണ്‍, ലിയ തഹുഹു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഇന്ത്യക്കു വേണ്ടി ജുലാന്‍ ഗോസ്വാമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഏക്ത ബിഷ്ത്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.