പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമ പോരാട്ടത്തിൽ ബിസിസിഐക്ക് ജയം.
ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നായിരുന്നു പാക് ബോര്‍ഡിന്‍റെ പരാതി. ഇതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പാക് ബോര്‍ഡിന്‍റെ ആവശ്യം.
എന്നാല്‍, പാക് ബോര്‍ഡിന്‍റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളുകയായിരുന്നു.
2014ല്‍ ഇരു ബോര്‍ഡുകളം തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടന്നില്ല. ഇതിനെത്തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന പരമ്പരകളുടെ നഷ്ടപരിഹാരത്തുക നല്‍കണമെന്നായിരുന്നു പാക് ബോര്‍ഡിന്‍റെ ആവശ്യം.
ഈ ഇനത്തില്‍ 63 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ടില്ല.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്.