റിയോ ഡെ ജെനീറോ: റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ് 125 കോടി ജനങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടത്. കിര്‍ഗിസ്താന്റെ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8-5ന് തോല്‍പിച്ചാണ് 23കാരിയായ ഇന്ത്യൻ താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ആദ്യ പിരീയഡില്‍ 5-0നു എതിരാളി മുന്നിലെത്തിയ ശേഷം രണ്ടാം പിരിയിഡില്‍ ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം.ഇതോടെ, ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടവും ഒളിമ്പിക്‌സില്‍ ഇന്തായ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമെന്ന നേട്ടവും ഹരിയാനക്കാരിയായ ഈ ഇരുപത്തിമൂന്നുകാരി സ്വന്തമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായ സാക്ഷി, റെപ്പഷാജെ മല്‍സരത്തിലൂടെയാണു വെങ്കലം നേടിയത്. ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പിച്ച റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെയാണു സാക്ഷിക്കു റെപ്പഷാജെയില്‍ അവസരം കിട്ടിയത്. റെപ്പഷാജെയുടെ ആദ്യ റൗണ്ടിൽ മംഗോളിയയുടെ ഒർഖോൺ പുറെഡോർജിനെ 12-3ന് തോൽപിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്.
കിര്‍ഗിസ്ഥാന്‍ താരത്തോട് പൊരുതി നേടിയ വിജയത്തോടെ സാക്ഷി ഓടിക്കയറിയത് ഇന്ത്യയുടെ പുത്തന്‍ കായിക ചരിത്രത്തിലേക്കു കൂടിയാണ്. വെങ്കല നേട്ടം സമ്മാനിച്ച സാക്ഷിയുടെ വിജയത്തിന് നൂറു സ്വര്‍ണ മെഡലുകളേക്കാള്‍ തിളക്കമുണ്ട്.
#WATCH #SakshiMalik talks to ANI after winning 1st medal for India at #Rio2016, says It's best feeling everhttps://t.co/KHgw1rlZCq
— ANI (@ANI_news) August 18, 2016