'സ്വച്ഛ് ഭാരത് അഭിയാൻ' പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യുഎസ് പുരസ്കാരം.
യുഎസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് മോദിയ്ക്ക് പുരസ്കാരം നല്‍കുക. സെപ്റ്റംബർ അവസാനം നടക്കുന്ന യുഎസ് സന്ദർശനവേളയില്‍ മോദി അവാർഡ് സ്വീകരിക്കു൦.
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകപ്രശസ്‍ത സന്നദ്ധ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‍സും ഭാര്യയും ചേര്‍ന്ന് നല്‍കുന്ന പുരസ്കാരമാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ പുരസ്കാരം.
പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസി൦ഗാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
2014-ലാണ് വീടുകളിലും പൊതുയിടങ്ങളിലും ശൗചാലയ നിർമ്മാണവും മാലിന്യ നിർമാർജ്ജനവും ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സർക്കാർ സ്വച്ഛ് ഭാരത് പദ്ധതി അവതരിപ്പിച്ചത്.
മോദി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തിയ 2014ല്‍ ആണ് സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 9 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏപ്രിലില്‍ റഷ്യ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് ആൻഡ്രൂ മോദിക്ക് സമര്‍പ്പിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നതെന്നായിരുന്നു റഷ്യയുടെ പ്രസ്‍താവന.
പിന്നാലെ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സായിദ് പുരസ്‍കാരവും മോദി നേടിയിരുന്നു. യുഎഇയുടെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.