ജറുസലം: ഇസ്രയേലിന് മുന്നറിയിപ്പ് നല്കി സിറിയയുടെ പ്രത്യാക്രമണം. ഇസ്രയേലിന്റെ എഫ്-16 യുദ്ധവിമാനം സിറിയ വെടിവച്ചുവീഴ്ത്തി.
വെടിയേറ്റ ഇസ്രയേല്‍ യുദ്ധവിമാനം വടക്കൻ ഇസ്രയേലിലെ ജസ്റേൽ താഴ്വരയിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായാണ് വിവരം.
സിറിയൻ മേഖലയില്‍ നിന്നയച്ച ഇറാന്റെ ഡ്രോൺ ഇസ്രയേല്‍ മേഖലയിൽ കടന്നതിനെത്തുടർന്നാണ് ഇസ്രയേൽ വ്യോമാക്രമണത്തിനായി യുദ്ധവിമാനങ്ങൾ അയച്ചത്. ഇതിനു മുന്‍പും സിറിയയിലെ കേന്ദ്രങ്ങളില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുദ്ധവിമാനം നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
ഇസ്രയേലിന്റെ വ്യോമാതിർത്തി ലംഘിച്ച് ഡ്രോൺ അയച്ച ഇറാന്റെ നടപടി ക്ഷമിക്കാവുന്നതല്ല. സിറിയയും ഇറാനും തീകൊണ്ടാണു കളിക്കുന്നതെന്ന് ഒാർമ വേണമെന്ന് ഇസ്രയേല്‍ സൈനികവക്താവ് ജോനാഥൻ കോർണിക്കസ് മുന്നറിയിപ്പ് നല്കി.
ഡ്രോൺ ഇസ്രയേല്‍ വ്യോമാതിർത്തി ലംഘിച്ചില്ലെന്നും ഇസ്രയേൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും സിറിയയും ഇറാനും തിരിച്ചടിച്ചു. ആക്രമണ-പ്രത്യാക്രമങ്ങളെ തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്.