കറുത്ത ലിപ്സ്റ്റിക്കും ഡാര്‍ക്ക് മേക്കപ്പും അണിഞ്ഞ് ചൈനീസ് ഗോത്ത് യുവതികളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ ശക്തമാകുന്നു.
ചൈനയിലെ ഗുവാംഗ്ഷൌ സബ് വെയില്‍ കഴിഞ്ഞ ദിവസം ഡാര്‍ക്ക് മേക്കപണിഞ്ഞതിന്‍റെ പേരില്‍ ഗോത്ത് വിഭാഗത്തില്‍പ്പെട്ട യുവതിയെ സെക്യൂരിറ്റി ഫോഴ്സ് തടഞ്ഞിരുന്നു.
യാത്ര ചെയ്യണമെങ്കില്‍ മേക്കപ്പ് നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. നിരോധിക്കപ്പെട്ട സാധനങ്ങള്‍ ഒന്നും തന്നെ യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല.
എന്നിട്ടും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ചൈനയിലെ സമൂഹ മാധ്യമമായ വീബോയിലൂടെയാണ് യുവതികള്‍ ചിത്രങ്ങള്‍ പങ്ക് വെയ്ക്കുന്നത്.
#ASelfieForTheGuangzhouMetro എന്ന ഹാഷ് ടാഗോടെയാണ് യുവതികള്‍ പ്രതിഷേധം അറിയിക്കുന്നത്.എങ്ങനെ വസ്ത്രം ധരിക്കമെന്നതും മേക്കപ്പ് ചെയ്യണമെന്നുമുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് ഇവര്‍ പറയുന്നത്.
മാര്‍ച്ച് പത്തിനാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ മോശമായാണ് കൈക്കാര്യം ചെയ്തതെന്നു കണ്ടെത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ഇരുണ്ട ലിപ്സ്റ്റിക്കും മേക്കപ്പും അണിഞ്ഞെത്തിയ പെണ്‍കുട്ടിയെ തടഞ്ഞു വെച്ചതും വനിതാ സുരക്ഷാ ഉദ്യോഗസ്ഥയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടേത് ഭീകര മേക്കപ്പാണെന്ന് പറഞ്ഞു മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണ വിധേയമായി വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സസ്പെന്‍ഷന്‍ കഴിഞ്ഞ തിരിച്ചെത്തുന്ന ഇവര്‍ക്ക് റെമഡിയല്‍ ട്രെയിനിംഗ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അയായിരത്തോളം വരുന്ന വീബോ ഉപഭോക്താക്കളാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയോട് മേക്കപ്പഴിയ്ക്കാന്‍ ആവശ്യപ്പെട്ട വനിതാ സുരക്ഷാ ഉദ്യോഗസ്ഥയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.