Dengue Fever: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി

Dengue Fever In Kerala: കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് ഏഴ് ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീടിന് അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാം.

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 05:09 PM IST
  • കുട്ടികള്‍ക്ക് ജലദോഷവും പനിയും ബാധിച്ചാല്‍ സ്‌കൂളിലേക്ക് അയക്കരുത്
  • ഇന്‍ഫ്ലുവൻസയ്ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണം
  • കൂടുതല്‍ കുട്ടികള്‍ പനി ബാധിച്ച് ക്ലാസില്‍ എത്താതിരുന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം
  • ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലും ശക്തമാക്കണം
Dengue Fever: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് ഏഴ് ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീടിന് അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കേണ്ടത് പ്രധാനമാണ്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിന് പുറത്ത് കിടക്കുന്ന പഴയ കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക്, ചിരട്ട, വീട്ടിനകത്തെ ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: Weight Gain Reasons: ശരീരഭാരം വർധിപ്പിക്കുന്ന വില്ലന്മാർ; സമ്മർദവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതെങ്ങനെ?

കുട്ടികള്‍ക്ക് ജലദോഷവും പനിയും ബാധിച്ചാല്‍ സ്‌കൂളിലേക്ക് അയക്കരുത്. ഇന്‍ഫ്ലുവൻസയ്ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണം. കൂടുതല്‍ കുട്ടികള്‍ പനി ബാധിച്ച് ക്ലാസില്‍ എത്താതിരുന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലും ശക്തമാക്കണം. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

ഇടവിട്ടുള്ള മഴ കാരണം പല സ്ഥലങ്ങളിലും മഴ വെള്ളം കെട്ടി നില്‍ക്കാൻ സാധ്യതയുണ്ട്. അതിനാല്‍ എലിപ്പനി വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി പകരുന്നത്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനിയുടെ സങ്കീര്‍ണതകളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ജാ​ഗ്രത പുലർത്തേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News