അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു; 8 വിമാനത്താവളങ്ങള്‍ അടച്ചിട്ടു...
ന്യൂഡല്‍ഹി: പുല്‍വാമ ചാവേറാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്.
അതിര്‍ത്തിയില്‍ പാക് പ്രകോപനം നിലയ്ക്കുന്നില്ല. അതേസമയം, പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍, പാക് വിമാനങ്ങള്‍ കണ്ടാലുടന്‍ വെടിവച്ചിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഒപ്പം, അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 8 വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നിവ കൂടാതെ ധര്‍മ്മശാല, ചണ്ഡീഗഢ്, ഡെറാഡൂൺ, അമൃത്സർ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
ഈ വിമാനത്താവളങ്ങളില്‍ അറിയിപ്പുണ്ടാകുന്നതുവരെ സാധാരണ യാത്രക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഈ വിമാനത്താവളങ്ങള്‍ വായു സേനയ്ക്കുവേണ്ടി തുറന്നു പ്രവര്‍ത്തിക്കും.
മുംബൈ എയര്‍പോര്‍ട്ട് ജമ്മു, ശ്രീനഗര്‍, അമൃത്സർ, ചണ്ഡീഗഢ്, എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അറിയിച്ചു.
മുകളില്‍ പറഞ്ഞ 8 വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചതായി വിസ്താര, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ എയര്‍ലൈന്‍സുകളും അറിയിച്ചു.