പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിഭജന മുഖ്യന്‍' എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ വാര്‍ത്ത വാരികയായ 'ടൈമി'നും ലേഖകന്‍ ആതിഷിനും നേരെ പ്രതിഷേധം കടുക്കുകയാണ്.
#BoycottTIMEMagazine (ടൈം മാഗസിന്‍ നിരോധിക്കുക) എന്ന ഹാഷ്ടാഗോടെയാണ് മാഗസിന് നേരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.
മോദിയെ ഭിന്നിപ്പിന്‍റെ തലവനെന്ന് വിശേഷിപ്പിച്ച് ഫീച്ചര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ടൈം മാഗസിന്‍റെ ആതിഷ് തസീറിനെതിരെയും പ്രതിഷേധം ശക്തമാണ്.
റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ആതിഷിന്‍റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുകയും സ്‌ക്രീന്‍ ഷോട്ട് സഹിതം
വ്യാജപ്രചാരണങ്ങള്‍ നടത്തുകയുമാണ്.
ബ്രിട്ടീഷ് പൗരനായ ആതിഷിന്‍റെ വിക്കിപീഡിയ പേജില്‍, അദ്ദേഹം കോണ്‍ഗ്രസിന്‍റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത്, റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
വിക്കിപീഡിയയിലെ വരുത്തിയ മാറ്റങ്ങളില്‍ അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ, ലേഖകനായ ആതിഷ് പാക് സ്വദേശിയാണെന്ന ആരോപണവുമായി ബിജെപി വക്താവ് സംബിത് പാത്ര രംഗത്തെത്തി.
ഒരു പാകിസ്ഥാനി ലേഖകനില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സംബിത് പറഞ്ഞു.
ഇന്ത്യന്‍ പൗരനായ ആതിഷ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക തവ്ലീന്‍ സിംഗിന്‍റെയും പാകിസ്ഥാനി രാഷ്ട്രീയ നേതാവ് സല്‍മാന്‍ തസീറിന്‍റെയും മകനാണ്.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ മാഗസിൻ ചോദിക്കുന്നു.
ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം ഇതിന് മുന്‍പ് ടൈം കവറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.