മുംബൈ: എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗായ്‌ക്‌വാഡിന്‍റെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി. മുംബൈയിൽനിന്നും ഡൽഹിയിലേക്ക് ഗായ്ക്‌വാഡ് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്.
ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് എയർ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുന്നത്. ജീവനക്കാരനെ മർദിച്ചതിന്‍റെ പേരിൽ എയർ ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ ആറു വിമാനക്കമ്പനികള്‍ ഗെയ്ക്വാദിനു യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇദ്ദേഹത്തിന് രാജ്യത്ത് വിമാനയാത്ര സാധ്യമല്ലാതായി. എംപിയുടെ നടപടിക്കെതിരെ രാജ്യത്ത് വലിയ വിമർശനം ഉയർന്നിരുന്നു.
മലയാളിയായ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സുകുമാരൻ രാമനാണ് എംപിയുടെ മർദനം ഏൽക്കേണ്ടിവന്നത്. വിമാനം ഡൽഹിയിൽ ലാൻഡ് ചെ യ്തശേഷവും തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാകാത്തതിൽ ക്ഷുഭിതനായി എംപി ഇറങ്ങാൻ കൂട്ടാക്കാതിരുന്നു.
അതിനിടെ വിമാനം വൃത്തിയാക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് സുകുമാരൻ രാമൻ ഇയാളോട് ഇറങ്ങാൻ ആവശ്യപ്പെട്ടത്. ക്ഷുഭിതനായ ഗെയ്ക്വാദ് ഇയാളെ ആക്രമിക്കുകയായിരുന്നു.