ഭീതിപരത്തിയ ലാദനെ ഒടുവില്‍ പിടികൂടി!

ഒരുമാസത്തിനിടെ അഞ്ചു പേരെയാണ് ഈ കാട്ടാന കൊന്നൊടുക്കിയത്.  

Last Updated : Nov 12, 2019, 01:11 PM IST
ഭീതിപരത്തിയ ലാദനെ ഒടുവില്‍ പിടികൂടി!

ഗുവാഹട്ടി: അസമില്‍ ഭീതിപരത്തിയിരുന്ന ലാദനെന്ന കാട്ടാനയെ പിടികൂടി. 

ഒരുമാസത്തിനിടെ അഞ്ചു പേരെയാണ് ഈ കാട്ടാന കൊന്നൊടുക്കിയത്. അസമിലെ ഗോല്‍പാര ജില്ലയിലാണ് സംഭവം.

ഈ കാട്ടാനയുടെ കാലുകള്‍ക്കിടയില്‍ പെട്ട് മരിക്കുന്നത് ഇനി ആരാണെന്ന ഭീതിയില്‍ ഇരുന്ന ഗ്രാമവാസികള്‍ക്ക് രക്ഷകനായെത്തിയത് സൂതിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ പദ്മ ഹസാരികയാണ്.

പരമ്പരാഗതമായി ആനയെ പിടികൂടാനും അവയെ ചട്ടം പഠിപ്പിക്കാനും പരിശീലനം നേടിയിട്ടുള്ളവരാണ് പദ്മഹസാരികയുടെ കുടുംബം. അങ്ങനെ ലഭിച്ച അറിവുകളും പരിചയ സമ്പത്തും ഉപയോഗിച്ച് പദ്മ ഹസാരിക ലാദനെ തളയ്ക്കുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തു.  

ലാദനെ പിടികൂടാന്‍ തന്‍റെ കുങ്കിയാനയുമൊത്താണ് പദ്മ ഹസാരിക എത്തിയത്. ആനയെ പിടികൂടാന്‍ നേരിട്ടിറങ്ങിയ എംഎല്‍എയെ അസം മുഖ്യമന്ത്രി അഭിനന്ദിച്ചു. 

ഭീകരവാദ പ്രവര്‍ത്തങ്ങളുമായി ഒസാമ ബിന്‍ ലാദന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്ന 2006 മുതലാണ് അസമില്‍ ആളുകളെകൊല്ലുന്ന കാട്ടനകള്‍ക്ക് ലാദന്‍ എന്ന പേരിടാന്‍ തുടങ്ങിയത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 2300 റോളം ആളുകളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. 

Trending News